ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന കലാപങ്ങൾക്ക് ഉത്തരവാദി ബിജെപി നേതാവ് കപിൽ മിശ്രയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. വിദ്വേഷ പ്രസംഗം നടത്തിയ കപിൽ മിശ്രക്കെതിരെ നടപടി സ്വീകരിക്കണമെന്നും ബൃന്ദാ കാരാട്ട് കത്തിൽ ആവശ്യപ്പെട്ടു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനം അവസാനിക്കുന്നത് വരെ തങ്ങൾ സംയമനം പാലിക്കുമെന്നും പിന്നാലെ സമരക്കാരെ ഒഴിപ്പിക്കാൻ തെരുവിലിറങ്ങുമെന്നുമായിരുന്നു പ്രസംഗത്തിൽ മിശ്ര പറഞ്ഞത്.
”തലസ്ഥാനത്ത് ഒരു പൊലീസ് കോൺസ്റ്റബിളും ആറ് പൗരന്മാരും ദാരുണമായി മരിച്ചത് അതീവ ദുഃഖകരമാണ്. ഡൽഹിയിലെ കലാപത്തിനും പൊലീസുകാരൻറെ മരണത്തിനും ഉത്തരവാദി ആരൊക്കെയായാലും അതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഡൽഹി പൊലീസും ഇതുമായി ബന്ധപ്പെട്ട ഏജൻസികളും നിങ്ങളുടെ മന്ത്രാലയത്തിൻറെ കീഴിലാണ്. അതുകൊണ്ടാണ് ഞങ്ങൾ നിങ്ങൾക്ക് കത്തയക്കുന്നത്.” – ബൃന്ദാ കാരാട്ട് കുറിച്ചു.
കഴിഞ്ഞ രണ്ട് മാസമായി പൗരത്വനിയമ ഭേദഗതിക്കെതിരെ സ്ത്രീകൾ നയിച്ചുവരുന്ന പ്രതിഷേധം സമാധാനപരമാണ്. ദില്ലി കലാപത്തിന് സമാനമായതൊന്നും അവിടെ സംഭവിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
”സമാധാനപരമായ പ്രതിഷേധത്തിന് വർഗ്ഗീയ മുഖം നൽകാനുള്ള ബാഹ്യശ്രമത്തെക്കുറിച്ച് പൊലീസും ഇൻറലിജൻസ് ഏജൻസികളും മുന്നറിയിപ്പ് നൽകേണ്ടിയിരുന്നു. ഇൻറലിജൻസ് ഏജൻസിയുടെ പരാജയമോ റിപ്പോർട്ട് അവഗണിച്ചതോ ആകാം ഇതിന് കാരണം. ദില്ലിയിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധിക്കുന്നവരെ ഒഴിപ്പിക്കാൻ മുന്നോട്ടുവരാൻ ബിജെപി നേതാവ് കപിൽ മിശ്ര ആഹ്വാനം ചെയ്തിരുന്നു.
പ്രതിഷേധം സംഘടിപ്പിക്കുന്ന ഇടങ്ങളിൽ ആളുകൾ ലാത്തിയും കല്ലുകളുമായി ചുറ്റിത്തിരിയുന്നതിൻറെ വീഡിയോകളുണ്ട്. ദില്ലി തെരഞ്ഞെടുപ്പിലെ പരാജയത്തിൽ ഡൽഹിയിലെ ജനങ്ങളോട് പ്രതികാരം ചെയ്യുന്നതുപോലെയാണ് ഇത്. ഈ സാഹചര്യത്തിൽ കപിൽ മിശ്രക്കെതിരെ നടപടി സ്വീകരിച്ച് സമാധാനത്തിനായി നിഷ്പക്ഷമായി ഇടപെടണം” എന്നും ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ ഒഴിപ്പിക്കാൻ മുന്നിട്ടിറങ്ങുമെന്നായിരുന്നു കപിൽ മിശ്രയുടെ ഭീഷണി. കഴിഞ്ഞദിവസം പൗരത്വ നിയമത്തെ അനുകൂലിച്ച് റാലി നടത്തിയ കപിൽ മിശ്രയുടെ സംഘം പ്രതിഷേധക്കാരുമായി ഏറ്റുമുട്ടിയിരുന്നു. പൊലീസിന് ഞാൻ മൂന്ന് ദിവസത്തെ സമയം നൽകുകയാണ്. ആ ദിവസത്തിനുള്ളിൽ പ്രതിഷേധക്കാരെ ഒഴിപ്പിക്കണം. ഇല്ലെങ്കിൽ ഞങ്ങൾ തന്നെ അതിന് മുന്നിട്ടിറങ്ങും. മൂന്ന് ദിവസം കഴിഞ്ഞാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിൽ നിന്ന് മടങ്ങിപ്പോകും. അതുവരെ ഞങ്ങൾ സംയമനം പാലിക്കും. അതിന് ശേഷം അനുനയ നീക്കവുമായി പൊലീസ് വരേണ്ടതില്ല. നിങ്ങൾ പറയുന്നത് കേൾക്കാനുള്ള ബാധ്യത അപ്പോൾ ഞങ്ങൾക്കുണ്ടാവില്ല’- കപിൽ മിശ്ര പറഞ്ഞു.
സംഘർഷമുണ്ടാകുന്നതിന് മൂന്നു മണിക്കൂർ മുൻപ്, ജനങ്ങളോട് സംഘടിച്ച് ജാഫ്രാബാദിന് മറുപടി നൽകാൻ കപിൽ മിശ്ര ട്വീറ്റ് ചെയ്തിരുന്നു. ജാഫ്രാബാദിന് ഉത്തരം നൽകാൻ എല്ലാവരും ഒത്തുകൂടണമെന്നായിരുന്നു കപിൽ മിശ്രയുടെ ട്വീറ്റ്. പൗരത്വ നിയമ ഭേദ?ഗതിയെ പിന്തുണച്ച് ഞങ്ങൾ എല്ലാവരും ഒത്തുകൂടുന്നു. നിങ്ങളെയും ക്ഷണിക്കുന്നു എന്നായിരുന്നു മിശ്രയുടെ ട്വീറ്റ്. ജഫ്രാബാദിനെ മറ്റൊരു ഷഹീൻബാഗ് ആക്കി മാറ്റാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഡൽഹി തെരഞ്ഞെടുപ്പിനിടെ സ്ഥാനാർത്ഥിയായിരുന്ന കപിൽ മിശ്ര നടത്തിയ പരാമർശം വിവാദമായിരുന്നു. പ്രതിഷേധകർക്ക് നേരെ വെടിവയ്ക്കണമെന്നായിരുന്നു കപിൽ മിശ്രയുടെ ആഹ്വാനം. ഇതിന് പിന്നാലെ ഉത്തർപ്രദേശ് സ്വദേശിയായ 17 കാരൻ ഡൽഹിയിലെ പ്രതിഷേധകർക്ക് നേരെ വെടിവച്ചിരുന്നു. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളിലൊരാൾക്ക് വെടിയേറ്റ് പരിക്കേറ്റിരുന്നു.
Discussion about this post